ന്യൂഡൽഹി: രാജ്യത്തെ വിമാനയാത്രക്കാരെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട ഇൻഡിഗോ വിമാന സർവീസുകളുടെ കൂട്ട റദ്ദാക്കൽ ഒരാഴ്ച പിന്നിട്ടു.
കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ഇന്നലെവരെ 4500ലധികം സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്. ഡിജിസിഎയുടെ പുതുക്കിയ ചട്ടങ്ങൾ പിൻവലിച്ചതിനാൽ പ്രതിദിനം പ്രവർത്തിപ്പിക്കുന്ന സർവീസുകളുടെ എണ്ണം ഇൻഡിഗോ വർധിപ്പിച്ചെങ്കിലും ഇന്നലെയും രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽനിന്ന് അഞ്ഞൂറിലധികം സർവീസുകൾ റദ്ദാക്കപ്പെട്ടു.
പ്രതിസന്ധി തുടങ്ങിയതു മുതലുള്ള ഏഴുദിവസം വരെ 5.5 ലക്ഷം ഇൻഡിഗോ ടിക്കറ്റുകളാണ് റദ്ദ് ചെയ്യപ്പെട്ടത്. റദ്ദാക്കലുകൾ ബാധിച്ച യാത്രക്കാർക്ക് ഇതുവരെ റീഫണ്ട് ഇനത്തിൽ 827 കോടി രൂപ നൽകിയതായി കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. 9000 ബാഗുകളിൽ 4500 ബാഗുകൾ യാത്രക്കാർക്ക് കൈമാറിയിട്ടുണ്ട്. ശേഷിക്കുന്ന ബാഗുകൾ 24 മണിക്കൂറിനുള്ളിൽ കൈമാറുമെന്നു കേന്ദ്രം അറിയിച്ചു.
ഇൻഡിഗോയെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി
അതിനിടെ വിമാനങ്ങൾ കൂട്ടമായി റദ്ദ് ചെയ്യപ്പെടുന്നതിൽ ഇൻഡിഗോയെ കേന്ദ്ര വ്യോമയാനമന്ത്രി റാം മോഹൻ നായിഡു കുറ്റപ്പെടുത്തി. വിമാനങ്ങളുടെ കൂട്ട റദ്ദാക്കലിനെ സംബന്ധിച്ചു രാജ്യസഭയിൽ ഉയർന്നൊരു ചോദ്യത്തിനു ഇൻഡിഗോയുടെ ഫ്ലൈറ്റ് ക്രൂവിനു ഡ്യൂട്ടി അനുവദിക്കുന്നതിലും ആഭ്യന്തര സംവിധാനത്തിലും പ്രശ്നങ്ങളുണ്ടായതു മൂലം ഉടലെടുത്ത പ്രതിസന്ധി എന്നാണ് കേന്ദ്രമന്ത്രി വിശേഷിപ്പിച്ചത്. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ വ്യോമയാനരംഗത്ത് കൂടുതൽ കന്പനികൾ കടന്നുവരേണ്ടതിന്റെ ആവശ്യകതയും നായിഡു ചൂണ്ടിക്കാട്ടി.
അതിനിടെ ഫ്ലൈറ്റ് റദ്ദാക്കലുകളിൽ അന്വേഷണം നടത്താൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നിയോഗിച്ച നാലംഗ അന്വേഷണസമിതി ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സിനെയും സിഒഒ ഇസിദ്രെ പോർക്വുറാസിനെയും നാളെ ചോദ്യം ചെയ്യാൻ വിളിച്ചേക്കും. സംഭവത്തിൽ സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷണം ആവശ്യപ്പെട്ടു ജോണ് ബ്രിട്ടാസ് എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചിട്ടുണ്ട്. വിഷയത്തിൽ ജുഡീഷൽ ഇടപെടൽ ആവശ്യപ്പെട്ടു ഡൽഹി ഹൈക്കോടതിക്കു മുന്പാകെ എത്തിയ പൊതുതാത്പര്യ ഹർജി നാളെ പരിഗണിക്കും.